കേളകം: കനത്ത മഴയും പ്രകൃതിദുരന്തങ്ങളും ആവർത്തിക്കുന്ന സാഹചര്യത്തിൽ കണ്ണൂർ-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന സുരക്ഷിതമായ ബദൽ പാത യാഥാർഥ്യമാക്കണമെന്ന ആവശ്യം ശക്തമാക്കി ജനപ്രതിനിധികളും തദ്ദേശസ്ഥാപന ഭരണസമിതി അംഗങ്ങളും ഇന്ന് കേളകത്ത് യോഗം ചേരും. കേളകം പ്രസ് ഫോറം മീഡിയ സെന്ററിന്റെ ആഭിമുഖ്യത്തിൽ രാവിലെ 11ന് പ്രസ് ഫോറം ഓഫീസിലാണ് യോഗം.
ശക്തമായ മഴയിൽ നിലവിലുള്ള തലശേരി-പേര്യ-മാനന്തവാടി പാതയും കൊട്ടിയൂർ-ബോയ്സ് ടൗൺ ചുരം റോഡും പലപ്പോഴും ഗതാഗതത്തിന് അടച്ചിടേണ്ടി വരുന്നത് ദുരിതാശ്വാസ പ്രവർത്തനങ്ങളെയും സാധാരണ ജനജീവിതത്തെയും സാരമായി ബാധിക്കുന്ന സാഹചര്യത്തിലാണ് യോഗം ചേരുന്നത്.
45 വർഷമായി ഉയരുന്ന കൊട്ടിയൂർ-അമ്പായത്തോട്-തലപ്പുഴ-44-ാം മൈൽ സുരക്ഷിത പാത യാഥാർഥ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആലോചനാ യോഗം സംഘടിപ്പിച്ചിരിക്കുന്നത്.
പേരാവൂർ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്തുകളുടെ ഭരണനേതൃത്വങ്ങളും പേരാവൂർ, കണിച്ചാർ, കേളകം, കൊട്ടിയൂർ, തവിഞ്ഞാൽ പഞ്ചായത്തുകളിലെ ജനപ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും. സുരക്ഷിത പാത യാഥാർഥ്യമാക്കുന്നതിനുള്ള തുടർനടപടികൾക്ക് യോഗം രൂപം നൽകുമെന്ന് പ്രസ് ഫോറം ഭാരവാഹികൾ അറിയിച്ചു.